കണിച്ചാർ : ഭയങ്കര കഴിവുള്ള പ്രതിഭയാണെന്ന് ഭാവിച്ച്, നാട്ടുകാരെ പറ്റിച്ച് അധികാരസ്ഥാനങ്ങൾ കൈയ്യാളി നമ്പർ വൺ ആണെന്ന് പരസ്യം കൊടുത്തു വിലസുന്നഎട്ടുകാലി മമ്മൂഞ്ഞുമാരുടെ സീസണാണ് കഴിഞ്ഞ 10 വർഷമായി തുടരുന്നത്. പ്രത്യേകിച്ച് കേരളത്തിൽ എട്ടുകാലി മാരുടെ അയ്യര് കളിയാണ്. ഈ മമ്മൂഞ്ഞ് മാർ തന്നെ പൊൻകുരിശ് തോമാ യായും ആന വാരി രാമൻനായരായും വേഷം മാറിയും മികവ് തെളിയിക്കുന്നു. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഈ വേഷപ്പകർച്ച അത്രയ്ക്കങ്ങ് ഏശുന്ന ലക്ഷണമില്ല. കാരണം ഗ്രാമത്തിലെ ജനങ്ങൾ കുറച്ചു കൂടി വിവരമുള്ളവരാണ് ഇപ്പോൾ. ഒരുപാൽ സൊസൈറ്റിയിൽ അളക്കുന്ന പലിൻ്റെ ഫാറ്റിൽ തിരിമറി നടത്തിയാൽ കണ്ടു പിടിക്കുന്ന ഗ്രാമവാസികൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടത്തുന്ന തട്ടിപ്പു കണ്ടാലും തിരിച്ചറിയും. പറഞ്ഞു വരുന്നത് കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ 2023 ഓഗസ്റ്റ് ഒന്നിന് രാത്രി ഉണ്ടായ ഉരുൾപൊട്ടലിലും പ്രകൃതിദുരന്തത്തിലും സർക്കാർ കണ്ടെത്തിയ നഷ്ടവും അതിന് നൽകിയ പരിഹാരവും എന്താണെന്നാണ്. പഞ്ചായത്ത് പ്രസിഡൻ്റ് സർക്കാരിനോട് പറയാൻ ശ്രമിച്ചത് പഞ്ചായത്താകെ തകർന്നെന്നും 60 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്നുമാണ്. വിജയൻ സർക്കാർ ആരാ മോൻ?
സർക്കാർ അതിൽ നിന്ന് വെറും 25 കോടി മാത്രം വെട്ടിക്കുറച്ച് 35 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നങ്സമ്മദിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വല്യ ആൾക്കാരും അസിസ്റ്റൻഡുമാരും മാസങ്ങളോളം കയറിയിറങ്ങി പരിശോധിച്ച് പല പല പദ്ധതികളും നവീകരണ പരിപാടികളും പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടങ്കിൽ ഓട്ടോമാറ്റിക്കായി അടിക്കുന്ന മണി, വിളിച്ചു പറയാൻ മൈക്ക്, നിരീക്ഷിക്കാൻ ദൂരദർശിനി, ദിശ പറയാൻ സൂചി, കാറ്റാടി, അതൊക്കെ നോക്കാനും പരിശോധിക്കാനും സ്റ്റാഫ് എന്നിങ്ങനെ പലതും പ്രഖ്യാപിച്ചു. ചിലതൊക്കെ ഒപ്പിച്ചു വച്ചു. പിന്നെ 62 പേർക്ക് ആയി 44,01,300 രൂപ നഷ്ടപരിഹാരമായും നൽകി. 25 ലക്ഷത്തോളം കൃഷി നാശം വകയിരുത്തി. ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞ നൂറ്റിച്ചില്വാനം പേർക്ക് ഒരു പത്തിരുപത് ലക്ഷം രൂപയും ജനറേറ്ററും ഭക്ഷണവും വാഹനമോടലും ഒക്കെയായി എത്ര ചെലവാക്കി എന്ന് മുത്തുപട്ടർക്ക് പോലും അറിയില്ല. ദുരന്തത്തിൻ്റെ ഉത്തരവാദിത്തം മുഴുവൻ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഒരു കരിങ്കൽ ക്വാറിയുടെ തലയിൽ കെട്ടിവച്ച് ഒരു ദുരന്ത റിപ്പോർട്ടും ദുരന്തനിവാരണ അതോറിറ്റിയെ കൊണ്ട് എഴുതിപ്പിച്ചു. പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്ഫസർമാരെന്നും ശാസ്ത്രജ്ഞരെന്നും പറഞ്ഞ് പലരേയും ഇറക്കി, ഉന്നത ഉദ്യോഗസ്ഥർ എന്ന് പറഞ്ഞും കുറച്ചു പേരേ കൊണ്ടു വന്നിറക്കി അത്യാവശ്യം കളറാക്കി പരിപാടികൾ അവസാനിപ്പിച്ചു. സർക്കാർ പ്രഖ്യപിച്ച നഷ്ടമായ 35 കോടി ക്ക് എന്ത് സംഭവിച്ചു? അതിൽ എത്ര ആർക്കൊക്കെ കൊടുത്തു. കിട്ടിയവർ ആരൊക്കെ? കിട്ടാത്തവർ ആരൊക്കെ? ബാക്കി തുക എത്രയുണ്ട്? കാറ്റാടിയും മണിയും പ്രവർത്തനക്ഷമമായോ ? ചോദ്യങ്ങൾ അവശേഷിക്കുകയാണ്. അതിനിടയിൽ ദുരന്തനിവാരണത്തിന് പാക്കേജ് പ്രഖ്യപിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ, കെ.സുധാകരൻ എംപി, മുൻ മന്ത്രി കെ.കെ.ശൈലജ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങി നിരവധി എംഎൽഎമാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുമൊക്കെ ആവശ്യപ്പെട്ടു. ദുരന്തകാലത്ത് ഉടലെടുത്ത ചില പ്രത്യേക സംഘടനകൾ പലതരം പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തി. അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദനെ പ്രത്യേക പാക്കേജിനായി ജനപ്രതിനിധികൾ സമീപിച്ചു.നിയമസഭയിലും വിഷയം ഉന്നയിച്ചു. എന്നാൽ പഞ്ചായത്ത് പ്രമുഖന് പിന്നിൽ സംസ്ഥാന ദുരന്തനിവാരണ ഉന്നതൻ ഉണ്ടെന്നും എല്ലാം ഉന്നതൻ കൈകാര്യം ചെയ്യുമെന്നുമായിരുന്നു പ്രചാരണം. ഒടുവിൽ പാക്കേജ് സ്വാഹ ! ദുരന്തം ഉണ്ടായ പ്രദേശം കാടുകയറി, നാട്ടുകാർ പലയിടത്തേക്കും താമസം മാറ്റി, 4 ലക്ഷം രൂപ വീതം കിട്ടി വീട് പണിയാൻ ശ്രമിച്ച് പരാജയപ്പെട്ട ചിലർ വാടക വീടുകളിലും ചിലർബന്ധുവീടുകളിലും ഒക്കെ കഴിഞ്ഞു. വാടകയൊക്കെ ദുരന്തം ടീം നൽകുമെന്നൊക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലത്തിൽ ഉപകരിച്ചില്ല.
പ്രകൃതി ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് നല്ലൊരു വീട് നിർമിക്കാൻ ആവശ്യമായ പണം കൊടുക്കാൻ പ്രത്യേക പാക്കേജ് വിരുദ്ധരും ദുരന്തം ടീമിൻ്റെ വക്താക്കളുമായ പഞ്ചായത്ത് പ്രസിഡൻ്റിനും കൂട്ടർക്കും നാളിതുവരെയായി സാധിച്ചിട്ടില്ല. ഇനി അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എന്തെങ്കിലും ഒക്കെ എറിഞ്ഞു കൊടുത്ത് ജനത്തെ പറ്റിക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുക മാത്രമാണ് വഴി. ഇതിനെല്ലാമിടയിൽ സണ്ണി ജോസഫ് എംഎൽഎ അനുവദിച്ച ഫണ്ടുകൊണ്ട് നിർമിച്ച പഞ്ചായത്ത് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സ്വന്തം നിലയിൽ രണ്ടാമതും നടത്തി പഞ്ചായത്ത് പ്രസിഡൻറ് മാതൃകയായി. ദുരന്തം കത്തിനിന്ന കാലത്ത് പഞ്ചായത്ത് പ്രഡറിനും വേണ്ടപ്പെട്ടവർക്കും സഞ്ചരിക്കാൻ കാർ വാങ്ങി. തൊട്ടാൽ അടർന്നു വീഴുന്ന പാട്ട കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ 24 ലക്ഷം രൂപ ചെലവാക്കി. ആ പണം ഉണ്ടായിരുന്നെങ്കിൽ ദുരന്തത്തിൽ വീടു പോയവർക്ക് നല്ല വീടുകൾ ഉണ്ടാക്കാൻ കഴിയുമായിരുന്നു. കരിങ്കൽ ക്വാറി ഉടമയെ കൊണ്ട് വീട് ഉണ്ടാക്കിയിട്ട് ഉദ്ഘാടനവും നടത്തി. ഫ്രീയായി പഞ്ചായത്തംഗങ്ങൾക്ക് അടിപൊളിയൊരു ഊട്ടി ട്രിപ്പും സംഘടിപ്പിച്ചു. എന്നാൽ സൗജന്യ ടൂറിൽ നിന്ന് കോൺഗ്രസ് അംഗങ്ങളും കുറച്ച് ഭരണകക്ഷി അംഗങ്ങളും വിട്ടുനിന്നു. അതിനിടയിൽ വീട്ടു നികുതി കുത്തിപ്പിഴിഞ്ഞു വാങ്ങിയ പഞ്ചായത്ത് ജീവനക്കാരേയും പദ്ധതി നിർവ്വഹണം നടത്തിയ ഉദ്യോഗസ്ഥരേയും ആദരിച്ചും അനുമോദിച്ചും അർമാദിക്കുകയും ചെയ്തു. പ്രളയത്തിൽ വീട് തകർന്നവർക്കും കൃഷിയും ഭൂമിയും നഷ്ടപ്പെട്ട ഇനത്തിൽ 38 കോടി രൂപയുടെ നഷ്ടം സർക്കാർ കണക്കാക്കിയിട്ടും വെറും രണ്ടു കോടി രൂപ പോലും തികച്ച് സർക്കാരിൽ നിന്ന് വാങ്ങിയെടുക്കാൻ കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റിനോ ഭരണകക്ഷിക്കോ 2 വർഷമായിട്ടും സാധിച്ചില്ല എന്നിരിക്കെയാണ് പഞ്ചായത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന നികുതി പിരിവിൻ്റേയും പദ്ധതി നിർവ്വഹണത്തിൻ്റെയും പേരിൽ ആദരവും അനുമോദനവും അർമ്മാദവുമായി പഞ്ചായത്ത് പ്രസിഡൻ്റ് പരിപാടി സംഘടിപ്പിച്ചത്. ശമ്പളം വാങ്ങി ജോലി ചെയ്യുമ്പോൾ ഉത്തരവാദിത്വപ്പെട്ട തൊഴിൽ ചട്ടപ്പടി ചെയ്യുന്നതിനെ ആദരിക്കാനും പഞ്ചായത്ത് പ്രസിഡൻ്റ് ശ്രമിച്ചത് വൻ വിവാദമായി. ഉരുൾപൊട്ടലിൽ നശിച്ച മടശ്ശേരിമലയിലെ കൃഷിയിടങ്ങൾ കാടുമൂടുകയാണ്.' വീട് നഷ്ടപ്പെട്ടവർക്ക് പകരം വീട് പൂർണമായി നിർമിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ എന്ത് പദ്ധതിയാണ് പൂർണമായി നിർവ്വഹിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. പഞ്ചായത്ത് റോഡുകൾക്ക് കുറച്ചു സർക്കാർ പതിവുപോലെ അനുവദിച്ചത് വീതം വച്ച് കുറച്ചു പണികൾ നടത്തിയതാണ് മികവിലെ ഒരു നേട്ടമായി അവകാശപ്പെടുന്നത്. എല്ലാ പഞ്ചായത്തിലും ഈ പണിയൊക്കെ നടത്താറുണ്ട്. മുൻപ് നടത്തിയിട്ടുമുണ്ട്. ഇനിയും എല്ലാ പഞ്ചായത്തിലും നടത്തുകയും ചെയ്യും. മികവ് എല്ലാ പഞ്ചായത്തുകളും അവകാശപ്പെടാറുള്ളതാണ്. അവകാശ വാദങ്ങൾ ഉയർത്തി പരിപാടി സംഘടിപ്പിച്ചുവെങ്കിലും ഉദ്യോഗസ്‌ഥരെ ആദരിക്കാൻ കണിച്ചാർ പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് 9 ഭരണസമിതി അംഗങ്ങൾ വിട്ടു നിന്ന സംഭവമാണ് ഇപ്പോൾ വിവാദമമായിട്ടുള്ളത്. സാമ്പത്തിക വർഷ പദ്ധതി നിർവഹണത്തിൽ 100 ശതമാനം കൈവരിച്ചതിൻ്റെ പേരിൽ നിർവഹണ ഉദ്യോഗസ്‌ഥരെയും നികുതി പിരിവ് 100 ശതമാനം പൂർത്തീകരിച്ചു എന്ന പേരിൽ ഏതാനും ജീവനക്കാരെയുമാണ് കണിച്ചാർ പഞ്ചായത്തിൽ ആദരിച്ചു.. പ്രസ്‌തുത പരിപാടിയിൽ നിന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അടക്കം 9 അംഗങ്ങൾ വിട്ടുനിന്നത്. ഭരണ കക്ഷി അംഗങ്ങൾ വിട്ടു നിന്നത് വ്യക്‌തിപരമായ അസൗകര്യങ്ങൾ കൊണ്ടാണെന്ന പതിവ് അവകാശവാദമൊക്കെ ഭരണപക്ഷത്തെ ചിലർ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പക്ഷപാതപരമായാണ് പരിപാടി സംഘടിപ്പിച്ചതെന്നും നേട്ടമുണ്ടാക്കാൻ അധ്വാനിച്ച പല ജീവനക്കാരെയും അവഗണിച്ചു എന്നും ആരോപിച്ചാണ് ഭരണ സമിതിയിലെ കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നത്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടിയ പരിപാടിയാണ് നടത്തിയതെന്നും ഭരണ സമിതിയിലെ അംഗങ്ങളോടു ചർച്ച ചെയ്യാതെ പഞ്ചായത്ത് പ്രസിഡൻ്റ് ഏകപക്ഷീയമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കലാണ് ഇപ്പോൾ പതിവെന്നും ആരോപണമുണ്ട്. പഞ്ചായത്ത് അംഗങ്ങൾ മുൻകൈ എടുത്ത് വാർഡുകളിൽ നടപ്പിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ പോലും ആരുമറിയാതെ പഞ്ചായത്ത് പ്രസിഡൻ്റ് നടത്തുകയാണ് എന്ന് കോൺഗ്രസ് പറയുന്നു. വാർഡുകളിൽ ഉള്ള ജനങ്ങളെ പോലും അറിയിക്കാതെയും മറ്റ് പ്രദേശങ്ങളിൽ നിന്ന് ആളുകളെ വാഹനത്തിൽ എത്തിച്ചു വരെ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കുന്നതും പതിവാക്കിയതോടെ ഭക്ഷ ഭേതമില്ലാതെ മറ്റംഗങൾ എതിർപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. കോൺഗ്രസിൽ നിന്നുള്ള വനിതാ അംഗത്തിൻ്റെ വാർഡിൽ പ്രസിഡൻ്റ് ൻ്റെ നേതൃത്വത്തിൽ തട്ടിക്കൂട്ടിയ ഉദ്ഘാടന പരിപാടി നടത്തിയത് വിവാദമായിരുന്നു. മറ്റൊരു വാർഡിലും സമാനമായി ഉദ്ഘാടനം നടത്താൻ തൊട്ടടുത്ത പഞ്ചായത്തിലെ ചിലരെയും ചേർത്ത് ശ്രമം നടത്തിയെങ്കിലും പഞ്ചായത്തംഗം നാട്ടുകാരെ വിളിച്ചു ചേർത്ത് പ്രസിഡൻറിൻ്റെ രഹസ്യ അജണ്ട പൊളിച്ചു. ഒടുവിൽ നടത്തിയ തട്ടിക്കൂട്ട് ആദരം പരിപാടിക്കെതിരെ പാർട്ടിക്കുള്ളിലും പ്രതിക്ഷേധം പുകയുകയാണ്. ഇതിനിടയിൽ ചില ഓൺലൈൻ മാധ്യമങ്ങളെയും ബ്ലോഗുകാരേയും കൂട്ടുപിടിച്ച് പ്രത്യേക വീഡിയോകളും മാർക്കറ്റിങ്ങ് വാർത്തകളുമൊക്കെ നടത്തിയതും പാർട്ടിയിൽ കനത്ത പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരണകാലത്ത് തുടങ്ങി വച്ച പല പദ്ധതികളും പേരു മാറ്റി ഉദ്ഘാടനം ചെയ്തതല്ലാതെ ഒരു റോഡ് പോലും പുതിയതായി പൂർത്തീകരിക്കാൻ കഴിയാതെയാണ് 5 വർഷത്തെ പഞ്ചായത്ത് ഭരണം കഴിയുന്നത്. കുറച്ചു തള്ള് വീഡിയോകളും തട്ടിക്കൂട്ട് പരിപാടികളും നടത്തിയുള്ള പ്രകടനങ്ങൾക്കെതിരെ പ്രതിഷേധം പരസ്യമായി ഉയർന്നു കഴിഞ്ഞു. അടുത്ത മഴക്കാലത്തിൻ്റെ ആദ്യ തുള്ളികൾ ഭൂമിയിൽ പതിച്ചതോടെ ജനം ഭീതിയലേക്ക് വീഴുകയാണ്. രണ്ട് കൊല്ലം മുൻപ് ഉണ്ടായ ദുരന്തത്തെ നേരിട്ടവരോട് ചെയ്ത കാര്യങ്ങൾ പരിശോധിച്ചാൽ ഇനിയൊരു ദുരന്തമുണ്ടായാൽ നയാ പൈസയുടെ ഉപകാരം ഉണ്ടാകാൻ ഇടയില്ലെന്ന് കണിച്ചാർ പൂളക്കുറ്റിയിലെ കർഷകർ പറയുന്നു. ചോദ്യം ബാക്കിയാണ് - 2022ലെ ദുരന്തത്തിന് പരിഹാരമായി എന്ത് കിട്ടി? എത്ര കിട്ടി? ആർക്കൊക്കെ, എത്രയൊക്കെ നൽകി?
കണിച്ചാർ പഞ്ചായത്തിലെ ദുരന്തത്തിൻ്റെ മൂന്ന് വർഷം പൂർത്തിയാകാൻ ഇനി വെറും 2 മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനിയുള്ളത് വെറും ആറ് മാസമാണുള്ളത്. അത് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണമാണ് ഉദ്യേഗസ്ഥ പ്രീണനത്തിലൂടെ നടത്തുന്നത് എന്ന് നാട്ടുകാർ പറയുന്നു. എന്തായാലും പാർട്ടിയുടെ പഞ്ചായത്തംഗങ്ങൾ പോലും പങ്കെടുക്കാതിരുന്ന സംഭവത്തിൽ വിവാദം പുകയുകയാണ്.
Panchayat governance is a disaster. But the program is just a compliment. Controversy in Kanichar